Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Actress Attack

നടി ആക്രമണം: തിങ്കളാഴ്ച വിധി; ദിലീപിനും നിർണായക ദിനം, എട്ടു കുറ്റങ്ങൾ

കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ യുവ നടിയെ ആക്രമിച്ച് ദ്യശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ തിങ്കളാഴ്ച വിധി പറയും. നടന്‍ ദിലീപ് കേസിലെ എട്ടാം പ്രതിയാണ്. കേസില്‍ എട്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് വിധി പറയുന്നത്.
2017 ഫെബ്രുവരി 17ന് അങ്കമാലി അത്താണിക്കു സമീപം യുവനടിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് അശ്ലീലവീഡിയോ പകര്‍ത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. തന്നെയും മറ്റൊരു നടിയെയും ചേര്‍ത്ത് അതിജീവിത ഗോസിപ്പുകള്‍ പ്രചരിപ്പിച്ചു എന്നു നടന്‍ ദിലീപ് സംശയിച്ചു. ഈ ബന്ധം ആദ്യ ഭാര്യയെ അറിയിച്ചതോടെ വിവാഹബന്ധം തകര്‍ന്നു. തുടര്‍ന്ന് ദിലീപ് ഭീഷണി മുഴക്കുകയും ഇരയുടെ കരിയര്‍ തകര്‍ക്കാന്‍ പല മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
അതിജീവിതയെ മാനസികമായി തളര്‍ത്താനും അപമാനിക്കാനും ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തി. നടിയുടെ നഗ്‌ന ദൃശ്യങ്ങളും ലൈംഗിക പ്രവൃത്തികളും ചിത്രീകരിക്കാന്‍ നിര്‍ദേശിച്ചു. ഒന്നരക്കോടി രൂപ വാഗ്ദാനം നല്‍കി. 2013ല്‍ കൊച്ചിയിലെ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നും പോലീസ് കുറ്റപത്രത്തിൽ പറയുന്നു.

രഹസ്യവിചാരണ

2018 മാര്‍ച്ച് എട്ടിനാണ് കേസിന്‍റെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. അതിജീവിതയുടെ ആവശ്യപ്രകാരം പ്രത്യേക വനിതാ ജഡ്ജിയെ കേസില്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതി നിയോഗിച്ചു. രഹസ്യ വിചാരണയാണ് നടന്നത്. പിന്നീട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തി രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു.
261 സാക്ഷികളെ വിസ്തരിച്ച കേസില്‍ 28 പേര്‍ കൂറുമാറിയിരുന്നു. ആദ്യ കുറ്റപത്രത്തിലെ ഏതാനും പേരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. ചിലര്‍ മാപ്പുസാക്ഷിയായിരുന്നു. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

Latest News

Up